Tuesday, May 26, 2009

ബ്ലോഗര്‍മാര്‍ ഒഴുകിവന്ന തൊടുപുഴ

ബ്ലോഗുകളിലൂടെ പരതിനടക്കുന്നതിനിടയിലാണ്‌ ഒരു ദിവസം അത്‌ ശ്രദ്ധിച്ചത്‌. ഹരീഷ്‌ തൊടുപുഴയുടെ നേതൃത്വത്തില്‍ ഒരു ബ്ലോഗ്‌ മീറ്റ്‌ നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. തിയ്യതി എന്നാവണമെന്ന ചര്‍ച്ച നടക്കുകയാണ്‌. ഞാന്‍ ഇടയ്‌ക്കു കയറിപ്പറഞ്ഞു- തിയ്യതിച്ചര്‍ച്ച നിര്‍ത്തി ഉറച്ചൊരു തീരുമാനമെടുക്കണം. ഞാന്‍ ഏതായാലൂം പങ്കെടുക്കും.

ബ്ലോഗിലൂടെ പിന്നീടറിഞ്ഞു, മെയ്‌ 24-ാം തിയ്യതിയാണ ്‌പരിപാടിയെന്ന്‌.

പിന്നീട്‌, ദൂരം കൂടുതലായതിനാല്‍ ചെറുതൊയൊന്ന്‌ ഊരാന്‍ ഞാന്‍ ശ്രമം നടത്തി. മെയ്‌ 23-ന്‌ ഹരീഷിന്‌ വിളിച്ചു- നമ്മളുടെ ഒരു കുറവുകൊണ്ട്‌ പരിപാടി നടക്കാതിരിക്കേണ്ട എന്നുകരുതി ഉറപ്പ്‌ പറഞ്ഞതാണ്‌. ഞാന്‍ വരണോ? അദ്ദേഹം പറഞ്ഞു- നിര്‍ബന്ധമായും വരണം. വാക്ക്‌ ലംഘിക്കുന്നത്‌ മാന്യതയല്ലല്ലോ? അതുകൊണ്ടുതന്നെ, ഞായറാഴ്‌ച നടക്കേണ്ട സുഹൃത്ത്‌ മുനീറിന്റെ വിവാഹത്തിന്‌ 23ന്‌ രാത്രി പങ്കെടുത്ത്‌ അന്നുതന്നെ രാത്രി 11 മണിക്ക്‌ ഞാനും സുഹൃത്ത്‌ റാസിഖും കൂടി തൊടുപുഴയിലേക്ക്‌ യാത്ര പുറപ്പെട്ടു.

വൈലത്തൂരില്‍ നിന്നും കോട്ടക്കലിലേക്ക്‌ ബസ്‌, അവിടെനിന്നും മൂവാറ്റുപുഴയിലേക്ക്‌. മൂവാറ്റുപുഴയിലെ കെ.എസ്‌.ആര്‍.ടി.സി. സ്റ്റാന്റില്‍ കുറേ നേരം സിമന്റ്‌ ബഞ്ചിലിരുന്ന്‌, ഉറങ്ങിയും ഉണര്‍ന്നും ചെലവഴിച്ചു. പിന്നെ നേരെ തൊടുപുഴയിലേക്ക്‌.

പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തി. ടൗണില്‍ കുറേ അങ്ങോട്ടുമിങ്ങോട്ടും നടന്നു നേരം കണക്കാക്കി. പിന്നെ, കുറച്ചുസമയം പത്രവായന.
കാലിച്ചായ കുടിക്കാമെന്നു കരുതിയാണ്‌ ഹോട്ടലില്‍ കയറിയത്‌. കയറിനോക്കിയപ്പോള്‍ പലരും നന്നായി 'തട്ടുന്നു'. സാധാരണ പ്രഭാതഭക്ഷണത്തിന്റെ നേരംവച്ച്‌ നോക്കുമ്പോള്‍ ഇത്‌ നേരത്തെയാണ്‌. ഏതായാലൂം ഞങ്ങളും ഭക്ഷണം കഴിച്ചു പുറത്തിറങ്ങി.

ഒന്നു കുളിച്ചുഫ്രഷാകണമെന്ന ആഗ്രഹമുണ്ടായിരുന്നു.

ഏകദേശം 7 മണിയായപ്പോള്‍ ഹരീഷിന്‌ വിളിച്ചു- ഞങ്ങളിവിടെയെത്തിയിട്ടുണ്ട്‌. കേള്‍ക്കേണ്ടതാമസം നിമിഷങ്ങള്‍ക്കകം അദ്ദേഹം കാറുമായി ഞങ്ങള്‍ നിന്നിരുന്ന ഗാന്ധിസ്‌ക്വയറിലെത്തി. ഹരീഷ്‌ തൊടുപുഴ എന്ന സ്‌ക്രീനില്‍ കാണുന്ന ആ സ്‌നേഹമനുഷ്യനെ ഞങ്ങള്‍ നേരിട്ടുകണ്ടപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം മനസ്സിലൂറിവന്നു. അദ്ദേഹം ഞങ്ങളെ ഹോട്ടല്‍മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി.

അവിടെ തലേ ദിവസമെത്തിയ അനില്‍@ബ്ലോഗും, ചാണക്യനുമുണ്ടായിരുന്നു. അവരുടെ ഉറക്കച്ചടവിനിടയില്‍ ഏതാനും നേരം ചില വര്‍ത്തമാനങ്ങള്‍. ഒരാള്‍ ഡോക്ടറും മറ്റെയാള്‍ പത്രപ്രവര്‍ത്തകനുമാണ്‌. പ്രാഥമിക കൃത്യങ്ങള്‍കഴിഞ്ഞു ഫ്രഷായി. അല്‍പ്പസമയത്തിനകം കാലിച്ചായ എത്തി.

വീണ്ടും അല്‌പസമയം കുശലം പറഞ്ഞ്‌, ഓരോരുത്തരായി ഫ്രഷായിക്കഴിഞ്ഞ്‌ റൂമില്‍നിന്നും പുറത്തിറങ്ങി.

മീറ്റിംഗ്‌ നടക്കുന്ന അര്‍ബന്‍ ബാങ്ക്‌ ഓഡിറ്റോറിയത്തിലെത്തിയപ്പോഴേക്കും പലരും എത്തിക്കഴിഞ്ഞിരുന്നു. പിന്നെ, അനൗദ്യോഗികമായി വ്യക്തിപരമായ പരിചയപ്പെടലുകളായി.

നിരക്ഷരനെ പരിചയപ്പെട്ടപ്പോള്‍ കൗതുകം തോന്നി. ഫോട്ടോയില്‍ കാണുന്ന നീട്ടിവളര്‍ത്തിയ മുടിയൊന്നും കാണുന്നില്ല. എല്ലാം വെട്ടിയൊതുക്കിയ ഒരു ചുള്ളന്‍..! അദ്ദേഹത്തിന്‌ ഒരു പത്ത്‌ വയസ്സെങ്കിലും കുറഞ്ഞപോലെ- ബ്ലോഗര്‍മാരില്‍ പലരും അഭിപ്രായപ്പെട്ടു.

ഇടയ്‌ക്ക്‌ പ്രഭാതഭക്ഷണം കഴിക്കാത്തവരെ തിരഞ്ഞുപിടിച്ച്‌ ഹരീഷ്‌ ഭക്ഷണംകഴിപ്പിച്ചുവിട്ടു.

ഇനി മീറ്റിംഗ്‌ ആരംഭിക്കുകയായി. കസേരകള്‍ വട്ടത്തിലിട്ടു എല്ലാവരും അഭിമുഖമായിരുന്നു. മൈക്ക്‌ കൈമാറി എല്ലാവരും സ്വയം പരിചയപ്പെടുത്തലാരംഭിച്ചു. ചിലര്‍ ബ്ലോഗനുഭവങ്ങള്‍ ഹ്രസ്വമായി പങ്കുവെച്ചു. ഇടയ്‌ക്ക്‌ പാട്ടുപാടലും കവിത ചൊല്ലലും... അങ്ങനെ വിവിധയിനങ്ങള്‍.

ഇതിനിടയിലാണ്‌ വിനയ ചില അഭിപ്രായങ്ങള്‍ പറഞ്ഞത്‌. ഏതാനും ഫെമിനിസ്റ്റ്‌ അഭിപ്രായങ്ങള്‍. ഞാനിതിനോട്‌ ചെറുതായൊന്ന്‌ വിയോജിച്ചു സംസാരിച്ചു. ബാബുരാജും എന്റെ വാദത്തോടനുകൂലിച്ച്‌ സംസാരിച്ചു. അനില്‍ പറഞ്ഞു- നമ്മളൊരു സംവാദത്തിനല്ല ഇവിടെ വന്നിരിക്കുന്നത്‌; സൗഹൃദം പങ്കുവെക്കുന്നതിനാണ്‌; സംവാദം നമുക്ക്‌ ബ്ലോഗിലാകാം. വിനയ പിന്നീടൊരു അഭിപ്രായപ്രകടനംകൂടി നടത്തി. അനിലിന്റെ അഭിപ്രായം മാനിക്കണമല്ലോ. ഞാന്‍ വിഷയംവിട്ടു. (പിന്നീട്‌ ഞാന്‍ വിനയയെ കണ്ട്‌ സൗഹൃദത്തിലേര്‍പ്പെട്ട്‌ സംഗതി വിഷയമാക്കേണ്ടെന്നു സൂചിപ്പിച്ചു. നമ്മളെല്ലാം സംവദിക്കണമെന്നും സംവദിച്ചാലേ സൗഹൃദം വളരൂവെന്നും മറ്റും വിനയയും പറഞ്ഞു.)

ഇടയ്‌ക്ക്‌ കാപ്പിലാന്റെ നിഴല്‍ച്ചിത്രങ്ങള്‍ എന്ന പുസ്‌തകത്തിന്റെ പ്രദര്‍ശനവും വില്‍പനയും നടക്കുകയുണ്ടായി.

പരിചയപ്പെടലുകളും ഏതാനും ചെറിയ ചെറിയ കൂട്ടങ്ങളായുള്ള ചര്‍ച്ചകളും പങ്കുവെക്കലുകളും കഴിഞ്ഞ ശേഷം ഉച്ചഭക്ഷണത്തിനുള്ള സമയമായി. ബിരിയാണി വേണ്ടവര്‍ക്ക്‌ അത്‌. വേണ്ടെന്നുള്ളവര്‍ക്ക്‌ നാടന്‍ സദ്യയും. ഞാനും സുഹൃത്തും ബിരിയാണിയാണ്‌ തെരഞ്ഞെടുത്തത്‌. ഞങ്ങളുടെ നാട്ടിലുള്ളതില്‍നിന്ന്‌ വ്യത്യസ്‌തമായ രീതിയിലാണ്‌ ബിരിയാണിയാണിത്‌. ഇത്‌ തൊടുപുഴ ശൈലിയാണോ? അറിഞ്ഞുകൂടാ. ഏതായാലും അടിപൊളിയായിരുന്നു. ഊണിനുശേഷം ഐസ്‌ക്രീമും നുണഞ്ഞു.

ഭക്ഷണശേഷം ടൂറിസ്റ്റ്‌ ബസ്സില്‍ തൊമ്മന്‍കുത്തിലേക്ക്‌ യാത്ര. യാത്രക്കിടയിലും പാട്ടും കവിതയും തമാശകളും സ്ഥലവിവരണങ്ങളും തകര്‍ത്തുകൊണ്ടേയിരുന്നു.

തൊമ്മന്‍കുത്തിലെ മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ കണ്ടശേഷം ഓഡിറ്റോറിയത്തിലേക്ക്‌ മടങ്ങിയ ഞങ്ങളെ തീറ്റിക്കാന്‍ കപ്പയും മുളകുചമ്മന്തിയും കട്ടന്‍കാപ്പിയും റെഡി. അതും മുടക്കിയില്ല.

എല്ലാം കഴിഞ്ഞ്‌ വൈകുന്നേരം 5.30 ന്‌ ഞങ്ങള്‍ പിരിഞ്ഞു, എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞുകൊണ്ട്‌.


തൊടുപുഴ ബ്ലോഗേഴ്‌സ്‌ മീറ്റില്‍ പങ്കെടുത്തവര്‍:
(ഇംഗ്ലീഷ്‌ അക്ഷരമാലാ ക്രമത്തില്‍)

1.
അനില്‍@ബ്ലോഗ്‌
2.
അനൂപ്‌ കോതനല്ലൂര്‍
3.
ബാബുരാജ്‌
4.
ചാണക്യന്‍
5.
ചാര്‍വാകന്‍
6.
ധനേഷ്‌
7.
ഹരീഷ്‌ തൊടുപുഴ, അദ്ദേഹത്തിന്റെ സ്‌റ്റാഫ്‌
8. അമ്മ തങ്കം
9. ഭാര്യ മഞ്‌ജുഷ
10. മകള്‍ ആവണി
11.
കാന്താരിക്കുട്ടി
12. മകള്‍ റോഷ്‌നി
13.
ലതി
14. മകന്‍ ബ്രഹ്‌്‌മദര്‍ശന്‍
15.
മണികണ്‌ഠന്‍
16.
മണി ഷാരത്ത്‌
17.
മുരളിക
18.
നാട്ടുകാരന്‍
19. ഭാര്യ നിഷ
20.
നിരക്ഷരന്‍
21.
പാവത്താന്‍
22.
സമാന്തരന്‍
23. ശാര്‍ങ്‌ധരന്‍
24.
ശിവ
25. ഭാര്യ സരിജ
26.
സോജന്‍
27.
സുനില്‍ കൃഷ്‌ണന്‍
28.
typist | എഴുത്തുകാരി
29. മകള്‍
പ്രിയ
30.
വഹാബ്‌
31. സുഹൃത്ത്‌ റാഷിക്‌
32.
വിനയ

മേല്‍പ്പറഞ്ഞവരില്‍ ശാര്‍ങ്‌ധരന്റെ പേര്‌ സെര്‍ച്ച്‌ ചെയ്‌തിട്ടും ലിങ്കുകളൊന്നും കണ്ടെത്താനായില്ല. കൈവശമുള്ളവര്‍ അറിയിക്കുവാനപേക്ഷ. സോജന്റെ ലിങ്ക്‌ ശരിയാണോ എന്നതില്‍ സംശയമുണ്ട്‌. അതും ആരെങ്കിലും ഉറപ്പുവരുത്തിയാല്‍ നന്നായി. നാട്ടുകാരന്റെ ഭാര്യയുടെ പ്രൊഫൈലും ലഭിച്ചിട്ടില്ല.
ഏതെങ്കിലും പ്രൊഫൈല്‍ ലിങ്കുകളില്‍ പിഴവുകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ?

തൊടുപുഴ മീറ്റിനെക്കുറിച്ചുള്ള മറ്റു
പോസ്‌റ്റുകള്‍ ഇതുവരെ:-
1.
http://kalyanasaugandikam.blogspot.com/2009/05/blog-post_25.html
13. http://entesrishty.blogspot.com/2009/05/blog-post_30.html
ഇനിയും പല പോസ്‌റ്റുകളും വരാനിരിക്കുന്നു.

ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത പലരും ഇനിയും ഇത്തരം മീറ്റിംഗുകള്‍ നടത്തണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മീറ്റിംഗ്‌ നടത്തുന്നതിന്‌ പ്രശ്‌നമൊന്നുമില്ല. സാമ്പത്തികമാണ്‌ വിഷയം. ഈയൊരു പരിപാടിക്കുതന്നെ ഭീമമായ ഒരു സംഖ്യയാണ്‌ നമ്മുടെ ആതിഥേയന്‍ ചിലവഴിച്ചിരിക്കുന്നത്‌ എന്നത്‌ ഏതൊരാള്‍ക്കും മനസ്സിലാകും.

എല്ലാവര്‍ക്കും നന്ദി, പ്രത്യേകിച്ച്‌ ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ച ഹരീഷ്‌, അവരുടെ കുടുംബം, സ്റ്റാഫ്‌... കൂടാതെ, ക്ഷണം സ്വീകരിക്കാന്‍ സന്‍മനസ്സ്‌ കാണിച്ച സഹബ്ലോഗര്‍മാര്‍.... എല്ലാവര്‍ക്കും.